മരണത്തിന്‍റെ മണമുള്ള കര്‍ഷകദിനം

 



ഇന്ന്‍ ചിങ്ങം ഒന്ന്. വീണ്ടും ഒരു കര്‍ഷകദിനം. കര്‍ഷകരെ ഓര്‍ക്കാനും അവരുടെ സേവനങ്ങളെ പുകഴ്ത്താനും ഉള്ള മറ്റൊരു ദിനം. എന്നാല്‍ കര്‍ഷകര്‍ക്ക് വേണ്ടത് വര്‍ഷത്തില്‍ ഒന്ന് വരുന്ന ഒരു കര്‍ഷകദിനവും കുറേയേറെ പുകഴ്ചകളുമോ? ചിന്തിക്കേണ്ടിയിരിക്കുന്നു...

ഭാരതത്തിന്‍റെ സ്വാതന്ത്ര്യത്തിന് ശേഷം വന്ന സര്‍ക്കാരുകള്‍ കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്കി. അതുകൊണ്ടാണ് ആദ്യ പഞ്ചവത്സര പദ്ധതികളിലൂടെ ഇവിടെ നാം ഹരിത വിപ്ലവവും ധവള വിപ്ലവവും സൃഷ്ടിച്ചത്. എന്നാല്‍ പിന്നീട് അങ്ങോട്ട് നാം കാണുക രാജ്യമെമ്പാടും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയാണ്.

മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തെരെഞ്ഞുടുപ്പ് വരുമ്പോള്‍ ധാരാളം മോഹനവാഗ്ദാനങ്ങള്‍ നല്കി കര്‍ഷകരെ തേച്ചിട്ട് പോകുന്ന അവസ്ഥ... കര്‍ഷകര്‍ അസംഘടിതര്‍ ആയതുകൊണ്ട് എത്ര വേണമെങ്കിലും പറ്റിക്കാം എന്ന ചിന്ത. ഇതാണ് ഓരോ രാഷ്ട്രീയക്കാരെന്‍റെയും ധൈര്യം. അതുകൊണ്ടാണ് കര്‍ഷകരെ തളര്‍ത്തുവാനും കോര്‍പ്പറേറ്റുകളെ വളര്‍ത്തുവാനും സര്‍ക്കാരുകള്‍ കിണഞ്ഞു പരിശ്രമിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ നിലനില്‍പ്പ് പോലും ഇവരെ ആശ്രയിച്ചാണ്. അതുകൊണ്ടാണ് കര്‍ഷകരുടെ ജീവിത നിലവാരം നാള്‍ക്ക്നാള്‍ താഴുന്നതും കര്‍ഷക ആത്മഹത്യ പെരുകുന്നതും.

കര്‍ഷകരുടെ നിലവിലെ അവസ്ഥ

കര്‍ഷകരുടെ നിലവിലെ അവസ്ഥ മനസിലക്കണമെങ്കില്‍ നാം പല മേഖലകള്‍ ആയി  തരം തിരിച്ച് പഠിക്കേണ്ടിയിരിക്കുന്നു:

1) ഏറുന്ന കടങ്ങളും കൂടുന്ന കര്‍ഷക ആത്മഹത്യയും

നാഷണല്‍ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പ്രകാരം 2020ല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യ 18 ശതമാനം വര്‍ധിച്ചു. എല്ലാ കര്‍ഷകരും ഓരോ തവണ കൃഷിയിറക്കുമ്പോഴും ഒത്തിരി സ്വപ്നങ്ങള്‍ കണ്ടുകൊണ്ടാണ് ഇറക്കുക. ജീവിത പ്രാരാബ്ദങ്ങളില്‍ നിന്ന് മുക്തിയും സന്തോഷകരവുമായ ഒരു ജീവിതവും അവരും സ്വപ്നം കാണുന്നു.

എന്നാല്‍ അതിനെയെല്ലാം കീഴ്മേല്‍ മറിക്കുന്നതാണ് ഓരോ കര്‍ഷക ആത്മഹത്യയും റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ നാം കാണുക. കൃഷിനാശവും വന്യജീവികളുടെ ആക്രമണവും മൂലം തങ്ങള്‍ കണ്ട സ്വപ്നങ്ങള്‍ ചവിട്ടി മെതിക്കപ്പെ ടുമ്പോള്‍ ബാങ്ക്കാരുടെ ഭീഷണിയും സര്‍ക്കാരിന്‍റെ നിസംഗതയും കര്‍ഷകരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നു.

എന്നാല്‍ ശതകോടികള്‍ വായ്പ്പ എടുത്ത് രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ തന്നെ ഭീഷിണിയിലാക്കി മറ്റ് രാജ്യങ്ങളിലേക്ക് മുങ്ങിയ വിജയ മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ കടങ്ങള്‍ ഉദാരമായി എഴുതിതള്ളിയ സര്‍ക്കാരുകള്‍ക്ക് എന്തുകൊണ്ട് ജീവിക്കാനായി അദ്ധ്വാനിക്കുന്ന കര്‍ഷകരുടെ കരച്ചിലുകള്‍ കേള്‍ക്കാന്‍ സാധിക്കുന്നില്ല?

2) വന്യജീവികളുടെ ആക്രമവും തെറ്റായ വന നയവും

ഓരോ സര്‍ക്കാരും ഏറ്റവും ആദ്യം വിലകൊടുക്കേണ്ടത് മനുഷ്യജീവനാണ്. മനുഷ്യജീവനെക്കാള്‍ അമൂല്യമായി മറ്റ് ഒന്നും ഇല്ല എന്നുള്ളത് ഒരു വാസ്തവമാണ്. പക്ഷെ നമ്മുടെ സര്‍ക്കാരുകളുടെ നയം നോക്കിയാല്‍ ഇവര്‍ക്ക് വോട്ട് ചെയ്തത് മനുഷ്യരല്ല മറിച്ച്, തെരുവ് നായ്ക്കളും കാട്ടാനകളും കടുവകളും കാട്ടുപന്നിയും കുരങ്ങുകളും ആണ് എന്ന് തോന്നിപ്പോകും. അത്രയ്ക്കുണ്ട് അവയോടുള്ള സ്നേഹവും കടപ്പാടും.

നമ്മുടെ നാടിന്‍റെ മറ്റൊരു ശാപം ഭ്രാന്തമായി പ്രകൃതിയെ സ്നേഹിക്കുന്നവരാണ്. അവര്‍ സ്വന്തം വീടുകളിലെ സുരക്ഷിതമായി അടച്ചിട്ട മുറികളില്‍ നിന്ന് ഉരുത്തിരിയുന്ന ആശയങ്ങള്‍ പച്ചയായ ജീവിതം നയിക്കുന്നവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. ഇത്തരം കപട പ്രകൃതി സ്നേഹികളുടെ മുമ്പില്‍ സര്‍ക്കാരുകളുടെ മുട്ട് വിറയ്ക്കുന്നു എന്നതും ഒരു വാസ്തവം തന്നെ.

തെറ്റായ വന നയങ്ങള്‍ കര്‍ഷകരുടെ ജീവിതം ദുസഹമാക്കുന്നു. ഈ ഭൂമിയില്‍ എന്ത് തന്നെ അധികമായാലും പ്രകൃതിയുടെ സന്തുലിതാവസ്ഥ താളം തെറ്റും. നമ്മുടെ നാട്ടില്‍ വേട്ടയാടല്‍ പൂര്‍ണ്ണമായും നിരോധിച്ചത് മൂലം വന്യജീവികള്‍ ക്രമാതീതമായി പെരുകിയിരിക്കുന്നു. അവയ്ക്കു ആവശ്യമായ ഭക്ഷണങ്ങള്‍ ലഭ്യമല്ലാതാകുമ്പോള്‍ അവ തേടി നാട്ടിലേക്ക് ഇറങ്ങും എന്നുള്ളത് ഏതൊരു സാമാന്യബുദ്ധിക്കും മനസിലാക്കാവുന്നതെ ഉള്ളൂ.

അതിന് ബഫര്‍സോണ്‍ പ്രഖ്യാപിച്ച് കര്‍ഷകരുടെ ജീവനും ജീവിത മാര്‍ഗവും ഇല്ലാതാക്കിയിട്ട് എന്ത് നേട്ടം? ഇവരെയെല്ലാം കുടിയിറക്കിയല്‍ ഇവര്‍ക്ക് വസിക്കാന്‍ മാന്യമായ ഇടവും നല്ല ജീവിതമാര്‍ഗവും കണ്ടെത്തേണ്ടെ? അത് ഈ സര്‍ക്കാരിന് സാധിക്കുമോ? അത് എത്രത്തോളം സാമൂഹിക അരക്ഷിതാവസ്ഥ ഇവിടെ സൃഷ്ടിക്കും എന്ന് ഇതിന് പുറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചിന്തിച്ചിട്ടുണ്ടോ?

അതുകൊണ്ട് തന്നെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും കര്‍ഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും അമേരിക്കയിലെയും യൂറോപ്പിലെയും പോലെ ഇവിടെയും നിയന്ത്രിതമായ വേട്ടയാടല്‍ അനുവദിക്കേണ്ടിയിരിക്കുന്നു.

3) മാറുന്ന കാലാവസ്ഥയും പെരുകുന്ന പ്രകൃതി ദുരന്തങ്ങളും

ശാസ്ത്രീയമായ രീതിയില്‍ പലതും നമ്മള്‍ ചെയ്യുന്നില്ല എന്നത് തന്നെയാണ് നമ്മുടെ ഏറ്റവും വലിയ പോരായ്മ. ഓരോ കൃഷിരീതിയും കാലാസ്ഥയെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ മനുഷ്യന്‍റെ അശാസ്ത്രീയമായ പ്രകൃതിയിലേക്കുള്ള  കൈകടത്തല്‍ വലിയ ദുരന്തം വിളിച്ച് വരുത്തുന്നു.

ഇന്ന് കാലം തെറ്റി വരുന്ന മഴയും പ്രളയവും ഉരുള്‍പൊട്ടലും കര്‍ഷകരുടെ ജീവിതം ദുസഹമാക്കിയിരിക്കുന്നു. വയല്‍ നികത്തുന്നതും വലിയ വീടുകളും കെട്ടിടങ്ങളും ക്വാറികളുടെ എണ്ണം വര്‍ധിക്കുന്നതും മണല്‍ വാരാത്തതും ഇവയ്ക്ക് കാരണമാകുന്നു.

അനാവശ്യമായി വലിയ വീടുകള്‍ പണിയുന്നത് നിരോധിക്കുകയും വീട് നിര്‍മ്മാണത്തിന്‍ സര്‍ക്കാര്‍ ഒരു മാനദണ്ഡം  ഉണ്ടാക്കുകയും ചെയ്യുന്നത് പ്രകൃതിയുടെ മേലുള്ള ആഘാതം കുറക്കുകയും ചെയ്യും.

പരിധിയിലധികം പാറകള്‍ ഖനനം ചെയ്യുന്നത് വഴി ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിക്കുന്നു. വനമേഖലയിലുള്ള കൃഷികള്‍ ഒറ്റ ഉരുള്‍പൊട്ടലില്‍ ഇല്ലാതാവുന്നു.

പാറപ്പൊടിക്ക് പകരം അതിലും മെച്ചപ്പെട്ട മണല്‍ ഉപയോഗിക്കുന്നത് വഴി പാറ പൊട്ടിക്കുന്നത് കുറക്കുകയും പ്രളയം ഉണ്ടാവുന്നത് തടയാവുന്നതുമാണ്. അത് വഴി വെള്ളം കയറി ഉണ്ടാകുന്ന കൃഷി നാശം വളരെ അധികം പരിഹരിക്കാം.

മുമ്പോട്ട് ഇനി എന്ത്?

കര്‍ഷകര്‍ ഒരു സംഘടിത ശക്തിയാവുക എന്നത് തന്നെയാണ് ആദ്യ പരിഹാരം. കര്‍ഷകരുടെ അവകാശങ്ങള്‍ ചോദിച്ച് വാങ്ങുന്നതിനും ചൂഷണം ചെയ്യപ്പെടുന്നത്  തടയുന്നതിനും ഒരേയൊരു മാര്‍ഗം ഇത് മാത്രമാണ്. പലപ്പോഴും കര്‍ഷകര്‍ക്ക് തങ്ങളുടെ അധ്വാനത്തിന്‍റെ ഫലം ലഭിക്കുന്നില്ല എന്നുള്ളത് ഒരു വസ്തുതയാണ്.

കൃഷിയെ ഒരു സംരംഭമായി കാണുകയും ലാഭം ഉണ്ടാക്കുകയും ചെയ്യുക. അതിനായി നാം സ്വയം വഴികള്‍ കണ്ടെത്തുക. അതിനായി കര്‍ഷകര്‍ തങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ ഇടനിലക്കാരെ ഒഴുവാക്കുകയും തങ്ങളുടെ ഉല്‍പ്പണങ്ങള്‍ക്ക് ന്യായമായ വില നിശ്ചയിക്കുകയും അവ നേരിട്ട് ആവശ്യക്കാരിലേക്ക് എത്തിക്കുകയും ചെയ്യുക.

കര്‍ഷകര്‍ പലപ്പോഴും പരാജയപ്പെടുന്നത് ഭാവിയെ ലക്ഷ്യമാക്കാതെ കൃഷി ചെയ്യാതിരിക്കുമ്പോള്‍ ആണ്. ഇന്ന് അടയ്ക്കായ്ക്ക് നല്ല വില ലഭിക്കുന്നെങ്കില്‍ കമുക് ഇല്ലാത്ത ഒരു കര്‍ഷകന്‍ ഇന്ന് കമുക് നടുന്നു. അത് വളര്‍ന്ന് വരുംമ്പോഴേക്കും അതിന്‍റെ വില ഇടിഞ്ഞിട്ടുണ്ടാവും. അപ്പോള്‍ അദ്ദേഹം ചെയതത് മുഴുവന്‍ പാഴായി പോകുന്നു. പിന്നെ അത് മാറ്റി അടുത്തതിന്‍റെ പിന്നാലേ പോകുന്നു.

കൃഷി ലാഭമാക്കാന്‍ ചെയ്യേണ്ട രണ്ട് കാര്യങ്ങള്‍ ഇവയാണ്: ഒന്ന്, ഭാവിയില്‍ ലാഭമുണ്ടാക്കാന്‍ സാധിക്കുന്ന വിളകള്‍ ഇന്നേ തിരിച്ചറിഞ്ഞു കൃഷിചെയ്യുക. രണ്ട്: ഒരു കൃഷിയില്‍ മാത്രം ഒതുങ്ങാതെ പലതിലും ശ്രദ്ധവെക്കുക. ഉദാ: റബര്‍, വാഴ, കപ്പ, പച്ചകറികള്‍, കോഴി, ആട്, പശു, എന്നിങ്ങനെ. അപ്പോള്‍ ഒന്നിന്‍റെ വില ഇടിഞ്ഞാലും മറ്റൊന്ന് കൊണ്ട് പിടിച്ച് നില്ക്കാന്‍ സാധിക്കും.

സര്‍ക്കാരിന്‍റെ ഔദാര്യത്തിനായി ആരും കാത്തുനില്‍ക്കാതെ സ്വയം ഒരു സംഘടിത ശക്തിയായി മുന്നേറുകയും വിജയിക്കാന്‍ ഒരു മനസും ഉണ്ടാക്കി എടുക്കുക എന്നതും മാത്രമാണ് നിലവിലെ സാഹചര്യത്തില്‍ ഒരു പരിഹാരം. 



Please leave your comments below

 

 

 

 

Post a Comment

0 Comments